Monday, July 2, 2012

പണവും രോഗവും സമ്പാദിക്കുന്ന പ്രവാസികള്‍

 

ആരോഗ്യമെന്നാല്‍ ഏറ്റവും വലിയ സമ്പത്താണ്. എന്നാല്‍ ധനം എന്ന സമ്പത്തില്‍ കണ്ണുവച്ച് ഗള്‍ഫുനാടുകളിലേക്കു പറക്കുന്ന മലയാളികളുടെ ആരോഗ്യത്തിന് എന്താണ് സംഭവിക്കുന്നത്? ധനസമ്പാദനം കഴിഞ്ഞ് നാട്ടില്‍ മടങ്ങിയെത്തുമ്പോഴേക്കും ആരോഗ്യസമ്പത്ത് ക്ഷയിച്ചിട്ടുണ്ടാവും. കൈ നിറയെ പണവും ശരീരം നിറയെ രോഗങ്ങളുമായിട്ടാണ് അവര്‍ മടങ്ങിയെത്തുന്നത്. എന്താണ് ഗള്‍ഫ് മലയാളികളെ സംബന്ധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ എന്നതിനെക്കുറിച്ച് ഒരു അന്വേഷണം.
മനസില്‍ ജീവിതസ്വപ്നങ്ങളുടെ ഒരു വലിയ കൂടുകെട്ടിക്കൊണ്ടാണ് ഓരോ മലയാളിയും ഗള്‍ഫ്നാടുകളിലേക്ക് പറക്കുന്നത്. ചുട്ടുപഴുത്ത മണലാരണ്യത്തിനു നടുവിലെ കൃത്രിമമായ ഒരു പറുദീസയില്‍ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള നിധിയുണ്ടെന്ന് മനസിലാക്കിയുള്ള ദേശാടനം. പക്ഷേ, അവിടെച്ചെന്നു കഴിയുമ്പോഴാണ് തങ്ങള്‍ക്ക് മറികടക്കാനുള്ള പ്രതിസന്ധികളുടെ വളയങ്ങള്‍ ഒന്നൊന്നായി പ്രത്യക്ഷപ്പെടുക. ആകാശവും ഭൂമിയും കൈവിട്ട ലോകം. പുഴകളും പാടങ്ങളും മരങ്ങളും കിളിയൊച്ചയുമില്ലാത്ത നാട്. ശീതീകരിച്ച മുറിയില്‍നിന്ന് പുറത്തിറങ്ങിയാല്‍ സൂര്യന്‍ ചൂടുകൊണ്ട് നക്കിക്കൊല്ലുമെന്ന അവസ്ഥ. ഇതിലൊക്കെയുപരിയാണ് നാടും കുടുംബവും നഷ്ടപ്പെട്ടതിന്റെ വേദനയും കുടുംബത്തത്തെക്കുറിച്ചും അവരുടെ സുരക്ഷയെക്കുറിച്ചുമുള്ള ഉല്‍ക്കണ്ഠയും.
ഒരു വൃക്ഷത്തൈ പറിച്ച് മറ്റൊരു നാട്ടില്‍ കൊണ്ടുപോയി നട്ടാലുണ്ടാവുന്ന അതേ അവസ്ഥയാണ് ഗള്‍ഫിലെത്തുന്ന മലയാളിക്കും സംഭവിക്കുന്നത്. മാറിയ അന്തരീക്ഷവുമായി ഇണങ്ങാനുള്ള ബുദ്ധിമുട്ട് അവരുടെ സ്വകാര്യപ്രശ്നമായി നിലനില്‍ക്കുന്നു. വായു, വെള്ളം, ആഹാരം എന്നീ ജീവല്‍ഘടകങ്ങളില്‍ പെട്ടെന്നുണ്ടായ വ്യത്യാസം മൂലം തൈമരത്തിനെന്നപോലെ മനുഷ്യമനസും വാടുന്നു. ഈ വാട്ടത്തെ അതിജീവിക്കാന്‍ കഴിയാതെ വീണുപോകുന്നവരും ഗള്‍ഫുപ്രവാസികള്‍ക്കിടയിലുണ്ട്. സംഘര്‍ഷങ്ങളുടെയും പ്രതികൂലമായ പ്രതിസന്ധികളുടെയുമിടയില്‍ സ്വന്തം ആരോഗ്യത്തെക്കുറിച്ചുള്ള ഉല്‍ക്കണ്ഠയ്ക്ക് ഇവരുടെയിടയില്‍ തെല്ലും പ്രസക്തിയില്ലാതാവുന്നു. തീര്‍ത്തും വ്യത്യസ്തമായ ജീവിതശൈലി ഗള്‍ഫുമലയാളികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നു നോക്കാം.

സിന്‍ഡ്രോം എക്സ്

ഗള്‍ഫിലെത്തുന്ന മലയാളികളെ കാത്തിരിക്കുന്ന ഒരുകൂട്ടം രോഗങ്ങളെ ചേര്‍ത്തുവിളിക്കുന്ന 'ഓമനപ്പേര്' ആണ് സിന്‍ഡ്രോം എക്സ്. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകളെയാണ് സിന്‍ഡ്രോം എക്സില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇവയെല്ലാംതന്നെ ജീവിതശൈലീരോഗങ്ങളുടെ ഗണത്തില്‍ പെടുന്നവയുമാണ്. വളരെപ്പെട്ടെന്നാണ് പ്രവാസി മലയാളി ഈ രോഗങ്ങളുടെ പിടിയില്‍ അകപ്പെടുക. ജീവിതശൈലി ആരോഗ്യവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. പ്രവാസികളുടെ ജീവിതശൈലിയിലുണ്ടാവുന്ന മാറ്റം വളരെ പ്രകടമാണ്. ആ മാറ്റങ്ങള്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ഓരോന്നായി ബാധിക്കാന്‍ തുടങ്ങുമ്പോഴാണ് രോഗങ്ങളും പടിപടിയായി കടന്നുവരുന്നത്. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാന്‍ പല കാരണങ്ങളാലും ഗള്‍ഫ് മലയാളികള്‍ക്ക് കഴിയാറുമില്ല. അങ്ങനെ സിന്‍ഡ്രോം എക്സിന് കീഴ്പ്പെട്ടുകൊണ്ട് അല്ലെങ്കില്‍ മറ്റെന്തെങ്കിലും രോഗങ്ങള്‍ക്ക് കീഴ്പ്പെട്ടുകൊണ്ട് ജീവിതം തള്ളിനീക്കുകയാണ് ഓരോ പ്രവാസിയും.

ഗള്‍ഫുമലയാളികളെ രോഗങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങള്‍ ഇവയാണ്.
വിഷാദരോഗങ്ങള്‍ക്കിടയാക്കുന്ന മാനസികപ്രശ്നങ്ങള്

നാടും വീടും വിട്ട് ഗള്‍ഫിലെത്തുന്ന മലയാളിയെ ആദ്യം പിടികൂടുന്നത് സംഘര്‍ഷങ്ങളാണ്. കുടുംബത്തെക്കുറിച്ചുള്ള കടുത്ത ഉല്‍ക്കണ്ട, പുതിയ ചുറ്റുപാടുമായി പൊരുത്തപ്പെടാനുള്ള പ്രയാസം, ജോലിസ്ഥലത്തെ കടുത്ത നിലപാടുകള്‍, ജോലിഭാരം, തൊഴിലിലെ അസംതൃപ്തി, ഒറ്റപ്പെടല്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ സംഘര്‍ഷങ്ങളിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, സൌഹൃദങ്ങള്‍ ഇവയൊക്കെ പുതിയൊരു ഗള്‍ഫ് മലയാളിയില്‍ വല്ലാത്ത നഷ്ടബോധമുണ്ടാക്കുന്നു. ഇതില്‍നിന്ന് ആശ്വാസം തേടാനായി പലരും പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങളിലേക്കു തിരിയാറുണ്ട്. മനസും ശരീരവും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഈ സംഘര്‍ഷങ്ങളുടെയെല്ലാം ആത്യന്തികഫലം ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു.
ജീവിതശൈലീരോഗങ്ങള്‍ ഒന്നൊന്നായി പടികടന്നെത്താന്‍ ഈ മാനസികപ്രശ്നങ്ങള്‍ ഇടയാക്കുന്നു. ഗള്‍ഫുമലയാളികള്‍ക്കിടയില്‍ വലിയൊരു ശതമാനം പേരും വിഷാദരോഗത്തിന് അടിമപ്പെട്ടവരാണെന്ന് അവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ഇവരില്‍ ആരുംതന്നെ രോഗത്തിന് ചികില്‍സ തേടാന്‍ തയ്യാറാകുന്നുമില്ല. മാനസികപ്രശ്നങ്ങളുണ്ടാവുമ്പോള്‍ കുടുംബത്തിന്റെ പിന്തുണ ലഭിക്കാതെ വരുന്നതാണ് വിഷാദരോഗത്തിന് ഇടയാക്കുന്നതെന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും ഇതിന്റെ അന്തിമഫലം ആത്മഹത്യയായിരിക്കും. ഗള്‍ഫുരാജ്യങ്ങളിലെ ആത്മഹത്യകളില്‍ 43% വും ഇന്ത്യാക്കാരാണെന്നാണ് കണക്ക്. ഇതിനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ഇവയാണ്:
ദയനീയമായ തൊഴില്‍സാഹചര്യം
മോശമായ ജീവിതസാഹചര്യം
വേതനം സമയത്ത് ലഭിക്കാതിരിക്കുന്നത്
തൊഴില്‍ കോണ്‍ട്രാക്ടില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍
പാസ്പോര്‍ട്ട്, വിസ, ഇക്കാമ തുടങ്ങിയവയുടെ കാലാവധി തീരുമ്പോഴുണ്ടാകുന്ന നൂലാമാലകള്‍ ശാരീരികമായ ചൂഷണം
ഏജന്റുമാരില്‍നിന്നും മറ്റുമുണ്ടാകുന്ന വഞ്ചനകള്‍
പ്രിയപ്പെട്ടവരില്‍നിന്നുള്ള വേര്‍പാട്
ചുരുക്കിപ്പറഞ്ഞാല്‍ പ്രവാസിയുടെ മനസില്‍ ചിറകുമുളച്ചുവരുന്ന സ്വപ്നങ്ങള്‍ ഓരോന്നായി കരിഞ്ഞുപോകുന്നു. ഒന്നിനും പരിഹാരം കാണാന്‍ കഴിയാതെ നിസ്സഹായനായിത്തീരുന്ന അവസ്ഥയില്‍ ആരും താങ്ങാനില്ലാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. എന്നാല്‍ ഈ പറഞ്ഞ പ്രതിസന്ധികളെക്കുറിച്ച് മുന്‍ധാരണയുണ്ടെങ്കില്‍, അവയെ കൈകാര്യം ചെയ്യാനുള്ള പക്വതയും ക്ഷമയും ഉണ്ടെങ്കില്‍ എല്ലാത്തിനും സ്വയം പരിഹാരം കാണാന്‍ കഴിയും. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന തിരിച്ചറിവുണ്ടാവുകയും വേണം. അങ്ങനെയുള്ളവര്‍ മാത്രം സ്വപ്നങ്ങള്‍ തേടി അക്കരെ പോകുന്നതാണ് ഉചിതം.

ആഹാരശൈലി

പ്രവാസികളുടെ ആരോഗ്യത്തെ ഏറ്റവും ആദ്യം ബാധിക്കുന്ന പ്രശ്നം പൊണ്ണത്തടിയും കൊളസ്ട്രോളുമാണ്. അതിനിടയാക്കുന്നതോ, ആഹാരശൈലിയും. പച്ചക്കറികളും ധാന്യങ്ങളുമടങ്ങുന്ന നാടന്‍ഭക്ഷണം കൃത്യമായ ഇടവേളകളില്‍ കഴിച്ചുശീലിച്ച മലയാളി ഗള്‍ഫിലെത്തുന്നതോടെ ആകെ മാറുകയായി. സാഹചര്യങ്ങള്‍ മാറ്റുന്നതാണെന്നു പറയുന്നതാവും ശരി. ഇഡ്ലിയും സാമ്പാറും ചോറും പുളിശ്ശേരിയും എന്നൊക്കെയുള്ളത് ഓര്‍മ്മകള്‍ മാത്രമായിത്തീരുന്നു. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ ജോലിസമയം കഴിഞ്ഞ് ക്ഷീണിച്ച് താമസസ്ഥലത്തെത്തുമ്പോള്‍ പച്ചക്കറിയരിയാനും തേങ്ങ ചിരകാനുമൊക്കെ പോകാന്‍ മടിക്കും. എല്ലാം ഒറ്റക്കറിയിലൊതുക്കി കുക്കറില്‍ ചോറും വച്ച് ഒരു ശാപ്പാട്. കറിവയ്ക്കാന്‍ പൊതുവെ എല്ലാവരും തിരഞ്ഞെടുക്കുന്നത് ചിക്കനാണ്. ഏറ്റവും വിലക്കുറഞ്ഞ് കിട്ടുന്നതായതുകൊണ്ടും പാചകം ചെയ്യാന്‍ എളുപ്പമായതുകൊണ്ടുമാണ് ഇങ്ങനെ ചിക്കന്‍ തെരഞ്ഞെടുക്കുന്നത്. രാത്രി വയ്ക്കുന്ന ചിക്കന്‍കറികൊണ്ട് രാവിലെ ബ്രഡ്ഡ് കഴിക്കാനും സൌകര്യമായി. പതിവായി ഈ ആഹാരശൈലി ആവര്‍ത്തിക്കുമ്പോള്‍ കൊളസ്ട്രോള്‍ എന്ന സിന്‍ഡ്രോം ശരീരത്തെ ഭരിക്കുകയായി.
ഗള്‍ഫിലെത്തുന്ന മലയാളി ഒരു മാസത്തിനകം തടിച്ചുകൊഴുത്ത് ഗ്ളാമര്‍ കൂടുന്നതു കണ്ടാല്‍ ഉറപ്പിക്കാം അത് ചിക്കന്റെ കൊഴുപ്പാണെന്ന്. വരുമാനം കൂടുതലുള്ളവര്‍ കണവയും കൊഞ്ചും മീനുമൊക്കെ വാങ്ങി കഴിക്കും. ഇതും കൊഴസ്ട്രോളിനെ ക്ഷണിച്ചുവരുത്തുമെന്നതില്‍ സംശയം വേണ്ട. കാരണം മാംസ്യാഹാരത്തിന്റെ കൊഴുപ്പു പരിഹരിക്കാന്‍ നാരുകളുള്ള പച്ചക്കറികളെ ഇവര്‍ പാടേ കൈവെടിയുന്നു. അങ്ങനെ വലിയൊരു ശതമാനവും അമിതവണ്ണം എന്ന പ്രശ്നത്തെ അഭിമുഖീകരിക്കുന്നു. ചിക്കന്റെ അമിത ഉപയോഗം മൂലം പൈല്‍സിന്റെ ബുദ്ധിമുട്ടനുഭവിക്കുന്നവരും ഗള്‍ഫുമലയാളികള്‍ക്കിടയില്‍ കുറവല്ല. ഇതുപോലെതന്നെയാണ് ശുദ്ധജലം ആവശ്യത്തിന് കുടിക്കാത്തതിന്റെ പേരിലുള്ള പ്രശ്നവും. ജോലിസ്ഥലത്ത് കുടിവെള്ളമായി ലഭിക്കുക പെപ്സിയും കോളയുമൊക്കെയായിരിക്കും. ചൂടും ദാഹവും താങ്ങാനാവാതെ വരുമ്പോള്‍ കയ്യില്‍ കിട്ടിയത് കുടിക്കുക എന്ന നയമാണ് ആരായാലും സ്വീകരിക്കുക. ഇത് കിഡ്നി സ്റ്റോണ്‍, മഞ്ഞപ്പിത്തം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

ക്രമംതെറ്റുന്ന ആഹാരവും ഉറക്കവും

ഗള്‍ഫുമലയാളികള്‍ക്ക് അവരുടെ ജീവിതക്രമത്തില്‍ കൃത്യത പാലിക്കാന്‍ കഴിയാറില്ല. പ്രത്യേകിച്ച് നഴ്സിങ്ങ്, ഡ്രൈവിങ്ങ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്. 10-18 മണിക്കൂര്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടിവരുന്ന ഇവര്‍ക്ക് മിക്കവാറും സമയത്ത് ആഹാരം കഴിക്കാന്‍ പറ്റാതെവരും. സ്നാക്സും കോളയുമൊക്കെയായി തല്‍ക്കാലം വിശപ്പടക്കുന്ന ഇവര്‍ ഏതെങ്കിലുമൊരു സമയത്ത് വയറുനിറച്ച് ഭക്ഷണം കഴിക്കും. ഇത് വളരെ അശാസ്ത്രീയമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ഇനി മറ്റൊരു കൂട്ടരുണ്ട്. ഇവര്‍ പ്രഭാത ഭക്ഷണം പതിവായി ഉപേക്ഷിക്കുന്നവരാണ്. ഒരാളുടെ ആഹാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ബ്രേക്ക്ഫാസ്റ് ഉപേക്ഷിക്കുന്നത് എന്തിനുവേണ്ടിയെന്നല്ലേ? ചെലവു കുറയ്ക്കുക എന്നതു മാത്രമാണ് അതിന്റെ ഉദ്ദേശം. ഡിന്നര്‍ വൈകി കഴിച്ച്, വൈകി എഴുന്നേറ്റ്, നേരത്തേ ഉച്ചഭക്ഷണം കഴിച്ചാല്‍ ബ്രേക്ക്ഫാസ്റ് ഒഴിവാക്കാം എന്നതാണ് ഇവര്‍ കണ്ടെത്തുന്ന സൌകര്യം. ഗള്‍ഫിലെ ഭക്ഷണവില പൊള്ളുമ്പോള്‍ ഇങ്ങനെയൊക്കെ ചെയ്തുപോകുന്നതില്‍ അത്ഭുതപ്പെടാനില്ല. ഇവിടെയും ധനസമ്പാദനത്തിനായി ആരോഗ്യമെന്ന സമ്പത്തിനെ ബലികൊടുക്കുകയാണെന്ന കാര്യം അടിവരയിടേണ്ടിവരുന്നു.

വ്യായാമരഹിത ജീവിതം

വ്യായാമത്തെ കൈവെടിഞ്ഞുകൊണ്ടുള്ള ജീവിതമാണ് മലയാളികളുടേത്. സമയമില്ലായ്മയാണ് അതിന്റെ മുഖ്യകാരണം. നമ്മുടെ നാട്ടിലേതുപോലെ ഓഫീസില്‍നിന്ന് മുങ്ങി സ്വന്തം കാര്യങ്ങള്‍ നടത്താനുള്ള സൌകര്യം ഗള്‍ഫില്‍ കിട്ടുകയില്ല. അത്യാവശ്യത്തിനുപോലും ഒരു ലീവ് കിട്ടാന്‍ പ്രയാസമാണ്. അപ്പോള്‍ തുണി കഴുകാനും ആഹാരം പാചകം ചെയ്യാനും നാട്ടിലേക്കു ഫോണ്‍ ചെയ്യാനും മാര്‍ക്കറ്റില്‍ പോകാനുമൊക്കെ എവിടെ സമയം? സമയം റേഷനുകിട്ടുന്ന ഈ ജീവിതത്തില്‍ എല്ലാവര്‍ക്കും ഒഴിവാക്കാന്‍ പറ്റുന്നത് വ്യായാമം മാത്രമാണ്. വ്യായാമമില്ലായ്മയും കൊഴുപ്പുള്ള ആഹാരശൈലിയുംകുടിയാകുമ്പോള്‍ സ്വാഭാവികമായും ശരീരം രോഗങ്ങളുടെ താവളമാകുമല്ലോ. പ്രമേഹംപോലുള്ള ജീവിതശൈലീരോഗങ്ങള്‍ കടന്നുവരാന്‍ വ്യായാമരഹിതജീവിതം ഇടയാക്കും.

വിശ്രമമില്ലാത്ത ജോലി

തങ്ങള്‍ പണം സമ്പാദിക്കാന്‍വേണ്ടി മാത്രം ഇവിടെ വന്നവരാണെന്ന ചിന്തയാണ് പൊതുവെ പ്രവാസിമലയാളികള്‍ക്കെല്ലാമുള്ളത്. അതുകൊണ്ടുതന്നെ ഒരു ദിവസത്തെ കഠിനാദ്ധ്വാനത്തിനുശേഷം എട്ടു മണിക്കൂര്‍ ഉറങ്ങണമെന്ന തത്വമെല്ലാം ഇവര്‍ തള്ളിക്കളയുന്നു. ജോലിക്കിടയിലെ വിശ്രമം ഇവരുടെ അജണ്ടയില്‍ വരുന്നില്ല. 12-16 മണിക്കൂര്‍ തുടര്‍ച്ചയായി അദ്ധ്വാനിക്കുന്നവരാണ് പ്രവാസികളില്‍ ഏറെയും. ഫലമോ നടുവിന് കൂച്ചുവിലങ്ങിടുന്ന നടുവേദനയുടെ ആക്രമണം. നടുവേദനയുടെ കാര്യത്തില്‍ മാനസികസംഘര്‍ഷം ഒരു പ്രധാന ഘടകമാണ്. ഗള്‍ഫുമലയാളികള്‍ക്ക് ഇതിന്റെ കുറവുമില്ല. ഒപ്പം വ്യായാമരഹിതജീവിതം കൂടിയാവുമ്പോള്‍ നടുവേദന സ്വാഭാവികമാണ്. ചിന്താഗതി മാറ്റി കുറച്ചുസമയം സ്വന്തം ആരോഗ്യത്തെക്കുറിച്ച് ഓര്‍ക്കാനും അതനുസരിച്ച് ജീവിക്കാനും കഴിഞ്ഞാല്‍ നടുവൊടിയാത്തൊരു ഗള്‍ഫുജീവിതം ആര്‍ക്കും സ്വന്തമാക്കാം.

ആസ്തമയ്ക്കിടയാക്കുന്ന പൊടിക്കാറ്റും പുകയും

ഗള്‍ഫിലെ പ്രവാസിജീവിതം ദുരിതമയമാക്കുന്ന ഘടകങ്ങളിലൊന്നാണ് ഇവിടുത്തെ പൊടിക്കാറ്റ്. പൊടിക്കാറ്റൂതുന്ന ദിവസങ്ങളില്‍ നിര്‍മ്മാണമേഖലയിലും മറ്റും തൊഴിലെടുക്കുന്നവര്‍ക്ക് പെട്ടെന്ന് ഷെല്‍ട്ടറിനുള്ളില്‍ അഭയം തേടാന്‍ കഴിയാറില്ല. മണലാരണ്യങ്ങളില്‍നിന്ന് വീശിയടിക്കുന്ന പൊടി ഇവരുടെ ശ്വാസകോശങ്ങളിലേക്ക് കടക്കുന്നു. താമസിയാതെ ഇവര്‍ ആസ്തമ രോഗത്തിന് അടിമകളാവുകയും ചെയ്യും. അതുകൂടാതെ അന്തരീക്ഷത്തിലെ പൊടിപടലങ്ങളും പുകയും പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് എപ്പോഴും ഭീഷണിയായിട്ടുണ്ട്. അതുകൊണ്ടാണ് ബ്രോങ്കൈറ്റിസ് പലരെയും ബാധിക്കാന്‍ കാരണം.

സൂര്യാഘാതം

ഗള്‍ഫിലെ പ്രവാസികള്‍ക്ക് താങ്ങാന്‍ കഴിയാത്ത ഒന്നാണ് ഇവിടുത്തെ കടുത്ത ചൂടും കടുത്ത തണുപ്പും. ചൂടുകാലത്ത് 50 ഡിഗ്രിയോളം ചൂടുള്ള കാലാവസ്ഥ തണുപ്പുകാലത്ത് മൈനസ് ഡിഗ്രിയിലെത്തും. ഇതു രണ്ടും അസഹനീയമാണെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. എയര്‍ക്കണ്ടീനില്ലാത്ത ജീവിതം ഇവിടെ ചിന്തിക്കാന്‍ പോലുമാവില്ല. പക്ഷേ, മാന്വല്‍ വര്‍ക്ക് ചെയ്യുന്ന തൊഴിലാളികള്‍ ഇതെല്ലാം അനുഭവിച്ചേ പറ്റൂ. പ്രതിരോധശേഷി കുറഞ്ഞവരും രോഗികളും ആരോഗ്യമില്ലാത്തവരും കെട്ടിടനിര്‍മ്മാണത്തിനിടയില്‍ സൂര്യാഘാതമേറ്റ് ബോധംകെട്ടുവീഴുന്ന കാഴ്ച ഗള്‍ഫുരാജ്യങ്ങളില്‍ പുത്തരിയല്ല. ഇതുമൂലമുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ തങ്ങളെ ബാധിക്കാതിരിക്കാന്‍ കരാറുകാര്‍ ഇപ്പോള്‍ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അത് ജീവന്‍ രക്ഷിക്കാന്‍വേണ്ടിയുള്ളതാണ്. ആരോഗ്യം രക്ഷിക്കാന്‍ ഇത് പര്യാപ്തമല്ല.

പെനഡോള്‍ (panadol)എന്ന രക്ഷകന്‍

ഗള്‍ഫ് മലയാളികളെ സംബന്ധിച്ച് പെനഡോള്‍ എന്ന പാരസിറ്റാമോള്‍ ടാബ്ളെറ്റ് അവരുടെ ഏറ്റവും വലിയ രക്ഷകനാണ്. ഏതു വേനദയ്ക്കും ഒരു പെനഡോളിലാണ് ഇവര്‍ ആശ്വാസം ആശ്വാസം കണ്ടെത്തുന്നത് . ഗള്‍ഫിലെത്തുന്ന മലയാളികളെ വൈറല്‍പ്പനിയും തലവേദനയുമൊക്കെ പതിവാണ്. ഇതിനൊന്നും ആശുപത്രിയില്‍ പോകുന്ന പതിവില്ല. കാരണം സാധാരണക്കാര്‍ക്ക് താങ്ങാനാവാത്തതാണ് ഗള്‍ഫിലെ ചികില്‍സാച്ചെലവ്. ക്ളിനിക്കുകള്‍ വിരളമായതുകൊണ്ട് എന്തിനും വന്‍കിട ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു.
ജോലിചെയ്തുണ്ടാക്കിയ സമ്പാദ്യം മുഴുവന്‍ ഒറ്റയടിക്ക് ചോര്‍ന്നുപോകുമെന്ന ഭയംകൊണ്ടാണ് ഏതു രോഗം വന്നാലും ഇവര്‍ പെനഡോള്‍ എടുത്തു വിഴുങ്ങുന്നത്. അങ്ങനെ പെനഡോള്‍ പ്രവാസികളുടെ സന്തതസഹചാരിയായി മാറിയിരിക്കുന്നു. ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കും സമയമില്ല. വര്‍ഷങ്ങള്‍ക്കുശേഷം നാട്ടില്‍ മടങ്ങിയെത്തുമ്പോഴാണ് പെനഡോളിന്റെ പാര്‍ശ്വഫലത്തെക്കുറിച്ച് അറിയാന്‍ തുടങ്ങുക. പതിവായ ഉപയോഗത്തിലൂടെ കിഡ്നിയെയും മറ്റ് അവയവങ്ങളെയും ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള പാരസെറ്റാമോളാണ് തങ്ങള്‍ ഇത്രയും കാലം രക്ഷകനായി കൊണ്ടുനടന്നതെന്ന കാര്യം അവര്‍ വൈകിമാത്രം തിരിച്ചറിയുന്നു. നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ഇരട്ടിയോ രണ്ടിരട്ടിയോ വരുമാനം പ്രതീക്ഷിച്ചാണ് മലയാളികള്‍ ഗള്‍ഫിലേക്കു പറക്കുന്നത്. എന്നാല്‍ പെട്ടെന്നു മാറുന്ന ജീവിതാന്തരീക്ഷം അവരെ പെട്ടെന്ന് ജീവിതശൈലീരോഗങ്ങളുടെ പിടിയിലാക്കുന്നു. ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന് മനസിലാക്കിയാല്‍ ഈ ദുരന്തം ഒഴിവാക്കാം. ഭക്ഷണക്രമത്തിലും വ്യായാമത്തിലും ഒരു ശ്രദ്ധയുണ്ടെങ്കില്‍ സമ്പാദ്യവുമായി നാട്ടില്‍ തിരിച്ചെത്തി ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കാം. പ്രവാസിമലയാളികള്‍ക്കിടയില്‍ ആരോഗ്യപരമായ ബോധവല്‍ക്കരണം ലഭിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ധനസമ്പാദനം മാത്രം ലക്ഷ്യമിടാതെ കൊഴിഞ്ഞുപോകുന്ന ആയുസിനെക്കുറിച്ചും തേഞ്ഞുപോകുന്ന ആരോഗ്യത്തെക്കുറിച്ചും പ്രവാസികള്‍ അറിഞ്ഞിരിക്കണം.


അവലംബം: മാധ്യമം...

No comments:

Post a Comment